Saturday, July 13, 2013

ഒരു ഓര്‍മ.....


ബാംഗ്ലൂരിലേക്കുള്ള ഒരു പഴയ  യാത്രയെ കുറിച്ച് ഇന്ന് ഞങ്ങള്‍ ഓര്‍ത്തു. NIMHANS എന്‍ട്രന്‍സ് എഴുതാന്‍ വേണ്ടി കണ്ണൂര്‍ -യശ്വന്ത്പൂര്‍  ട്രെയിനില്‍ രാത്രി  എട്ടു മണിക്ക് കോഴിക്കോട്ടു നിന്ന് ഞങ്ങള്‍  മൂന്നു പേര്‍..... ......... .. ബാംഗളൂരില്‍ സ്വന്തമായി ഒരു വീടുള്ള കരിഷ്മ എന്ന സുഹൃത്തിന്‍റെ വീട്ടില്‍ എത്തുമ്പോള്‍ രാവിലെ പത്തുമണി ആയിരുന്നു ..പിറ്റേ ദിവസമാണ് എന്‍ട്രന്‍സ്.കരിഷ്മയും അവളുടെ കസിനും ചേര്‍ന്ന് ഞങ്ങള്‍ അഞ്ചു പേര്‍  .....യാത്ര ക്ഷീണമെല്ലാം കഴിഞ്ഞു വന്നപ്പോളേക്കും രാത്രിയായി.. കണ്ണൂര്‍ക്കാരന്‍ ഒരു ഇക്കയുടെ വക അസ്സല്‍ കല്ലുമ്മക്കായ ബിരിയാണി കഴിച്ചു തീര്‍ന്നപ്പോള്‍ എല്ലാവര്‍ക്കും ഒരു ആഗ്രഹം രാത്രിയില്‍ ഒന്നിറങ്ങി നടക്കണം ..നല്ല തണുപ്പുള്ള രാത്രിയില്‍ കോറമംഗലയിലെ വഴികളിലുടെ നടന്നു..പാനി പൂരിയും ബേല്‍ പൂരിയും തെരുവോരങ്ങളില്‍ വിറ്റ്കൊണ്ടിരുന്നു ,നിറങ്ങളില്‍ മുങ്ങി ഉറങ്ങാതെ നഗരം സ്വപ്‌നങ്ങള്‍ കാണുകയായിരുന്നു.. ഞങ്ങള്‍ മൂന്ന് പേരോട് നടക്കാന്‍ പറഞ്ഞു രണ്ടു ബോയ്സും ആള്‍ക്കൂട്ടത്തിനിടയില്‍ മറഞ്ഞു..

മെട്രോ, എക്സ്പ്രസ്സ്‌ വേ  പണികള്‍ പുരോഗമിക്കുന്ന ബഹളങ്ങള്‍ ..ബംഗാളികളും തമിഴരും തെലുഗരും ചേര്‍ന്ന് രാപകലില്ലാതെ അദ്ധ്വാനിക്കുകയാണ്.. കൂനിക്കൂടി തണുപ്പില്‍ പുതച്ചുറങ്ങുന്ന വഴിയോരക്കാര്‍, ശരീരത്തിനു വില  പേശി നടക്കുന്ന തെരുവ് സ്ത്രീകള്‍ ,നാളെകള്‍ അറിയാതെ ഇന്ന് കൂടി ഇങ്ങനെ ഉറങ്ങട്ടെ എന്ന് കരുതി സ്വപ്നം കാണുന്ന ബാല്യങ്ങള്‍ ..  ഏറെ ദൂരം മുന്നോട്ടു പോയപ്പോള്‍ വളരെ പ്രായമേറി നടക്കാന്‍ പോലും വയ്യാതെ ഒരു പാവം വൃദ്ധന്‍ ഉന്തു വണ്ടിയുമായി വരുന്നു..അടുത്തെത്തിയപ്പോള്‍ അതില്‍ നിലക്കടല തോടോടു കൂടി പുഴുങ്ങി വച്ച  കടലാസ് പൊതികള്‍ ..നല്ല രുചിയാണ് അതിനെന്നു കരിഷ്മ പറഞ്ഞപ്പോള്‍ അത് വാങ്ങി കൊറിച്ചു കൊണ്ടായി പിന്നെ നടത്തം..തണുത്ത രാത്രി വഴികള്‍ , തെരുവ് വിളക്കുകളുടെ പ്രകാശം, ആകാശം നിറയെ നക്ഷത്രങ്ങള്‍ ....മനോഹരമായ ഒരു അനുഭവമായിരുന്നു.
 ...ശനിയാഴ്ച  ആയതു കൊണ്ട് കടും നിറങ്ങളുള്ള ബള്‍ബുകള്‍ കൊണ്ട് അലങ്കരിച്ച പബ്ബുകളും ഡാന്‍സ് ബാറുകളും സജീവമായിരുന്നു ..ഒരു കുല്‍ഫി  ഷോപ്പിനു മുന്നിലെത്തിയപ്പോള്‍ പാതിരക്കും അവിടെ നല്ല തിരക്ക്, അവിടത്തെ കുല്‍ഫി  നല്ല രുചിയാണെന്നു പറഞ്ഞു പിന്നെയും കരിഷ്മ കൊതിപ്പിച്ചു ...കുല്‍ഫി കഴിച്ചു കൊണ്ട് നടന്നു ഒരു വഴിയിലെത്തിയപ്പോള്‍ ആരോ കൈകളില്‍ പിടിച്ചു വലിച്ചു..ഇരുവശവും ചെമ്പന്‍ മുടി പിന്നിയിട്ടു അഴുക്കു പിടിച്ച ഉടുപ്പിട്ട് ഒരു പാവം പെണ്‍കുട്ടി, ഏറിയാല്‍ അഞ്ചു വയസ്സ് വരും..കൈകളിലുള്ള ചെറിയൊരു കുട്ടയില്‍ മുല്ലപ്പൂമാലകള്‍..... . കാണിച്ചു അവള്‍ ദയനീയമായി നോക്കി .. പിടിവിടുവിച്ചു കരിഷ്മയോടൊപ്പം ഞങ്ങള്‍ നടന്നു..പക്ഷെ അവള്‍ പിറകെ വന്നു  നിറ കണ്ണുകളോടെ, ഒടുവില്‍ പൂമാലകള്‍ വാങ്ങി ..കൈകളില്‍ കുല്‍ഫിയും പൂമാലകളുമായി വഴിയിലെ ഒരു ബെഞ്ചില്‍ ഇരുന്നു ഞങ്ങള്‍ സംസാരിച്ചു തുടങ്ങി, രാത്രി കാഴ്ചകളെ കുറിച്ച്, ഉറങ്ങാതെ ആഘോഷിക്കുന്ന ഇലക്ട്രോണിക് നഗരത്തിന്‍റെ സംസ്കാരത്തെ കുറിച്ച്..പെട്ടന്നു രണ്ടു ആളുകള്‍ ഞങ്ങളുടെ അടുത്തെത്തി നിരീക്ഷണം തുടങ്ങി ....ആദ്യം കാര്യം ഒന്നും മനസ്സിലായില്ല, പിന്നീടു  എന്താണെന്നു മനസ്സിലായതോടെ മുല്ലപ്പൂമാലയും കുല്‍ഫിയും കളഞ്ഞു ഒരു ഓട്ടമായിരുന്നു...ഓടിയോടി വീട്ടില്‍ എത്തിയപ്പോളെക്കും ചിരിച്ചു വയ്യാതായിരുന്നു...പിന്നീടു കരിഷ്മയുടെ വീട്ടില്‍ പൊകുമ്പോളെല്ലാം ഇതേ കുറിച്ച് ആലോചിക്കും, ചിരിക്കാന്‍ വക നല്‍കുന്ന നല്ല ഒരു ഓര്‍മ....

No comments:

Post a Comment