Tuesday, December 24, 2013

ഒരു തെരുവോരം .....



ഒരു വര്‍ഷം മുന്‍പ് നടന്ന , രാജ്യമാകെ ഇളക്കി മറിച്ച ഒരു കേസിന്‍റെ അലയൊലികള്‍ ..മൃത പ്രായയായി,  മരണമെങ്കിലും ശാന്തി നല്‍കട്ടെ എന്ന് കേഴുന്ന ആ പെണ്‍കുട്ടിയെ അവര്‍ ഉപേക്ഷിച്ചത്  മഹിപാല്‍പൂരിലെ കുപ്രസിദ്ധമായ ആ ഫ്ലൈ ഓവറിനു താഴെ ആയിരുന്നു . അതിലൂടെ എയര്‍ പോര്‍ട്ട്‌ ടാക്സിയില്‍ സഞ്ചരിക്കുമ്പോള്‍ സുഹൃത്ത്‌ ആകുലതകളാല്‍ നെടുവീര്‍പ്പിട്ടു. ആര്‍ക്കും ചെയ്യാവുന്ന കാര്യം , അതല്ലാതെ എന്ത് ചെയ്യാന്‍? വിധി വന്നു  ശിക്ഷകളും  തീര്‍ന്നു. ബാക്കിയാവുന്നത് എന്ത് എന്ന ഒരു ചോദ്യത്തിനു ഉത്തരം കിട്ടിയത് ഇതാണ്..   ദക്ഷിണ ഡല്‍ഹിയുടെ ഉള്ളറകളില്‍ എവിടെയോ എരിഞ്ഞു തീരുന്ന ചില ജീവിതങ്ങള്‍ ...നമ്മളില്‍ ആരും മറിച്ചു നോക്കാന്‍ പോലും ഇഷ്ടപ്പെടാതെ ചിതലരിച്ചു പോവുന്ന പുസ്തകങ്ങളെ പോലെ...ആര്‍ കെ പുരം രവി ദാസ്‌ ക്യാമ്പ്‌ കോളനിയില്‍ സംശയത്തിന്‍റെ  മുള്‍മുനകളില്‍ നിര്‍ത്തുന്ന കണ്‍ ചോദ്യങ്ങള്‍ക്കു  മുന്നില്‍ തല കുനിക്കേണ്ടി വരുന്ന ഒരു കൂട്ടം പാവം ജനങ്ങള്‍..കുറ്റവാളികള്‍ ആവുന്നതിനു മുന്‍പ് അവരെല്ലാം ഇവരിലെ പലരുമായിരുന്നു..ഇന്ത്യയിലെ സാധാരണ ജനങ്ങള്‍.

ആവശ്യം ഉള്ള ഇടങ്ങളില്‍ സദാചാര ബോധം ഉപയോഗിക്കാന്‍ മറന്നു പോവുന്ന അഭ്യസ്തവിദ്യരായ പൗരന്‍മാര്‍ എന്തിനാണ് ഇവരെ അകറ്റി നിര്‍ത്തുന്നതെന്ന സംശയം ബാക്കിയാവുന്നു ...ജനിച്ചു വീഴുന്നതും വളര്‍ന്നു  കൊണ്ടിരിക്കുന്നതുമായ കുഞ്ഞുങ്ങളെ...ജോലി തേടി പോവുന്ന യുവ തലമുറകളെ ഇത്തരത്തില്‍ "കള്ളന്‍റെ മകന്‍" എന്ന പോലെ ചാപ്പ കുത്തി മുന്‍വിധികളോടെ  പൊതുജനം സ്വീകരിക്കുന്നത് എന്തിനാണ് ? വരണ്ടുണങ്ങിയ ആ തെരുവോരങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ എല്ലാ കണ്ണുകളിലും അനിശ്ചിതമായ ഭാവിയുടെ നീര്‍കണങ്ങള്‍ പെയ്യാനൊരുങ്ങി ഇരുണ്ട നിറം പൂണ്ടിരുന്നു ..കപടമായ സദാചാര ബോധം  ഇരുട്ടിലാക്കിയ ഒരു ജനതയുടെ വിഹ്വലതകള്‍ അസ്വസ്ഥമാക്കുന്നു വഴികളെ ..

വീണ്ടും ഒരു ക്രിസ്തുമസ്.........




എന്നും ഒരു പാട് ഓര്‍മ്മകള്‍ തരുന്ന ഡിസംബര്‍ ..ഡിഗ്രി പഠന കാലത്തെ കോണ്‍വെന്‍ടിലെ നിമിഷങ്ങള്‍ ഓര്‍മ്മ വരുന്നു . ഡിസംബര്‍ 1 നു തുടങ്ങി 24 തിയ്യതി രാത്രിയിലെ കുര്‍ബാന വരെ സന്തോഷത്തിന്‍റെ നല്ല നിമിഷങ്ങള്‍ മാത്രമായിരുന്നു...വൈകുന്നേരം 5.30 മുതല്‍ തുടങ്ങുന്ന സ്റ്റഡി ടൈം (സൈലെന്‍സ് ടൈം ). സിസ്റ്റര്‍മാരുടെ ശബ്ദം കേള്‍ക്കുമ്പോള്‍ മാത്രം സ്റ്റഡി ടേബിളില്‍ വന്നിരിക്കുന്നത് ഒരു സാധാരണ കാര്യം മാത്രം . പക്ഷെ ഒന്നാം തിയ്യതി മുതല്‍ നല്ല കുട്ടികളായി എല്ലാവരും അവരവരുടെ ടേബിളില്‍ ഉണ്ടാവും . ലെറ്റര്‍ ബോക്സിലേക്കുള്ള എഴുത്ത് കുത്തുകളുടെ ബഹളം ..ക്രിസ്തുമസ് ഫ്രണ്ടിനോട് പറയാനുള്ള വാക്കുകളുടെ മേളം. റൂമിന് പുറത്തുള്ള വരന്തകളിലെ ടേബിളുകള്‍ സജീവം..രാത്രി ഭക്ഷണത്തിന് ബെല്ലടിക്കുമ്പോള്‍ ലെറ്റര്‍ ബോക്സിനടുത്തേക്ക്‌ ഒരു ഓട്ടമാണ് ..പിന്നെ ബഹളം, പൊട്ടിച്ചിരികള്‍, പരിഭവങ്ങള്‍. ഡിസംബര്‍ എട്ടിനു വാര്‍ഡന്‍ സിസ്റ്റര്‍ ലിറ്റില്‍ മേരിയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്കും ക്രിസ്തുമസിനുമായി പാട്ട്‌, ഡാന്‍സ് സ്കിറ്റ് എല്ലാം ഉണ്ടാവും. തണുത്ത രാത്രികളില്‍ ഓഡിറ്റൊറിയത്തിലെ പ്രാക്ടീസ്. ഇല പൊഴിഞ്ഞ മരങ്ങള്‍ ആത്മാക്കളെ പോലെ നിശബ്ധമായി നിലാവില്‍ കാവല്‍ നില്‍ക്കുന്ന വഴികളിലൂടെ ഹോസ്റ്റലിലേക്കുള്ള തിരിച്ചു പോക്ക്. എല്ലാവര്‍ക്കും സമ്മാനങ്ങളും കേക്കും മേടിക്കാനുള്ള എന്‍റെയും ബ്ലെസ്സിയുടെയും ഓട്ടം ..ഹോസ്റ്റലില്‍ നിന്നും പുറത്തു ചാടാന്‍ ലീഡര്‍മാര്‍ക്കുള്ള ഒരു അവസരവും ഞങ്ങള്‍ പാഴാക്കിയിരുന്നില്ല. കാത്തിരുന്ന് വരുന്ന ക്രിസ്തുമസ് ദിനം ..സമ്മാനങ്ങളും സാന്താക്ലോസും ആട്ടിടയന്മാരും കന്യാമറിയവും ഉണ്ണി യേശുവുമായി തിരുപ്പിറവിയുടെ സന്തോഷത്തിന്‍റെ കരോള്‍ പാടി നടന്ന വഴികള്‍ ..മഞ്ഞു കണം പേറുന്ന ഒരു പുല്‍ക്കൊടി പോലും നിശബ്ദമാവുന്ന രാതികള്‍ ..മതിയാവോളം മധുരം കഴിച്ചു ഒടുവില്‍ കുര്‍ബാനയും കഴിഞ്ഞു തീരുമ്പോള്‍ ഓര്‍ത്തില്ല , പിന്നീടു ഈ നിമിഷങ്ങള്‍ക്ക് ഇത്ര ഭംഗി ഉണ്ടാവുമെന്ന് ...എല്ലാ വിശ്വാസങ്ങളും ഒന്നാണെന്നും നല്ല മനുഷ്യനും സൗഹൃദങ്ങള്‍ക്കും സ്നേഹത്തിന്‍റെ ഒരേഒരു ഭാഷയാണ് ശക്തിയെന്നും പഠിപ്പിച്ച എന്‍റെ കോണ്‍വെന്റ് ക്രിസ്തുമസ് നിമിഷങ്ങള്‍ ...ഡിസംബറിനോട് പിന്നെയും പ്രണയം തോന്നുന്നു .....